Pages

Sunday, August 8, 2010

വിപ്ളവകവി

കവിത



കുട്ടുറു കുട്ടുറു എന്നു കുറുകുന്ന പക്ഷിയെ
കുട്ടുറുവന്‍ എന്നു വിളിക്കുന്നതുപോലെ
ഇറ്റിറ്റീ ഇറ്റിറ്റീ എന്നു കരയുന്ന പക്ഷിയെ
ഇറ്റിറ്റിപ്പുള്ള് എന്നു വിളിക്കുന്നതുപോലെ
വിപ്ളവം വിപ്ളവം എന്നുരുവിടുന്ന കവിയെ
വിപ്ളവകവി എന്നു വിളിക്കരുത്
പക്ഷികളുടെ പാട്ടും പറച്ചിലും
അവരുടെ ആവശ്യങ്ങളുടെ നേര്‍പകര്‍പ്പാണ്
മനുഷ്യരുടെ കാര്യത്തില്‍
അങ്ങനെയൊരുറപ്പ് എല്ലായ്പ്പോഴും സാധ്യമല്ല.

സൌന്ദര്യാത്മകകവി

അതിലളിതമായ കൌതുകങ്ങളെ
അതികഠിനമായ രൂപകങ്ങളിലടക്കം ചെയ്ത്
ആഴത്തിലാഴത്തില്‍ കുഴിച്ചിട്ട്
അഭിമാനവിജ്രംഭിതനായി മടങ്ങും നേരത്താണ്
അയല്‍വീട്ടിലെ കുഞ്ഞാപ്പിയെന്ന കര്‍ഷകന്‍
വേനല്‍ച്ചൂടും വരണ്ട നിശ്ശബ്ദതയും വിങ്ങുന്ന കശുമാവിന്‍തോപ്പില്‍
ഒരു തുണ്ട്കയറില്‍ കനംതൂങ്ങി നില്‍ക്കുന്നത് കണ്ടത്
ദൈവം നിര്‍മിച്ച പുതിയൊരുരൂപകമാണതെന്നും താനൊരാള്‍ അതിന്റെ അര്‍ത്ഥവുമനര്‍ത്ഥവും അപനിര്‍മിക്കേണ്ടെന്നും അന്തരാ ഉല്‍ബോധിതനായി
അതീവശാന്തനായി കവി താഴ്വരയിലേക്കിറങ്ങി
അടുത്ത കൌതുകം രൂപകമായി മാറുന്നഅത്ഭുതം അപ്പൊഴേ ആരംഭിച്ചിരുന്നിരുന്നു
അയാളുടെ കവിമനസ്സില്‍.

No comments:

Post a Comment