Pages

Wednesday, August 11, 2010

നാല് കവിതകൾ

നാല് കവിതകൾ

1
ഉച്ചവെയിലിലും ഉപ്പുകാറ്റിലുമുണങ്ങി
ഒരു സംഘം കുട്ടികള്‍
പൂഴിപ്പരപ്പിലൂടെ തുഴഞ്ഞുതുഴഞ്ഞെത്തി
കടലില്‍ വഴിതെറ്റി കരക്കടിഞ്ഞ വലിയൊരു തിമിംഗലത്തെ കാണാനായിരുന്നു
അവരുടെ വരവ്
തീരത്തില്‍ നിന്നിത്തിരിയകലെ
തിരകള്‍ കയറിയിറങ്ങുന്ന വലിയ ഉടല്‍ കണ്ടപ്പോള്‍
അവരിലൊരാള്‍ വലിയ വായിലേ നിലവിളിച്ചു:
അയ്യോ,എന്റാച്ചച്ചന്‍,എന്റച്ചാച്ചന്‍ അങ്ങു ദൂരെ, ദൂരെദൂരെ ആഴക്കടലില്‍ ഉച്ചമയക്കത്തിലായിരുന്ന ഒരുപെണ്‍തിമിംഗലം അതുകേട്ടു ഞെട്ടിയെണീറ്റ് തന്റെ ഇണയോട് പറഞ്ഞു:
പാവം ചെക്കന്‍!

2
ചരിത്രം എന്നെ കുറ്റക്കാരനെന്നു വിധിക്കും
സ്വന്തം കൂട്ടാളിയെ അത് കൃത്യമായി തിരിച്ചറിയും
3
ഭൂമി എത്രയോ ചെറുതായി
ഭൂതകാലം ചുമലിലേറ്റാവുന്ന ചെറുമാറാപ്പായി
അകലങ്ങളെല്ലാം അരികെയായി
അറിവുകളെല്ലാം ഒരു വിരല്‍ത്തുമ്പിലൊതുങ്ങുമെന്നായി
എന്നിട്ടും ദൈവമേ ആത്മാവിന്റെ നോവുകള്‍ മാത്രം
പെരുകിപ്പെരുകി ഈ ഭൂമിയോളം പരക്കുന്നല്ലോ
4
മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്നു ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ നഗരച്ചൂട് താങ്ങാനാവാതെ
അത് ചത്തുപോയി
അതിന്റെ കൊച്ചുശരീരം അടക്കം ചെയ്തിടത്ത്
പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് ഇപ്പോള്‍ എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.

1 comment:

  1. എന്നിട്ടും ദൈവമേ ആത്മാവിന്റെ നോവുകള്‍ മാത്രം
    പെരുകിപ്പെരുകി ഈ ഭൂമിയോളം പരക്കുന്നല്ലോ

    ReplyDelete