Pages

Saturday, September 4, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
4

2010 ലെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വി.സി.ശ്രീജനുമായി ഡോ.രാധിക സി.നായര്‍ നടത്തിയ അഭിമുഖമുണ്ട്. ശ്രീജന്റ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടാവാമെങ്കിലും ഇന്റര്‍വ്യൂ മൊത്തത്തില്‍ വളരെ ഭേദപ്പെട്ട ഒന്നു തന്നെയാണ്.വളിപ്പിന്റെയോ പൊങ്ങച്ചം പറച്ചിലിന്റെയോ വഴിയിലേക്കു നീങ്ങുന്ന ഒരു വാക്യം പോലും ആ അഭിമുഖത്തിലില്ല.
മലയാളസാഹിത്യം രണ്ടാംകിടയാണെന്ന് ലോകസാഹിത്യപരിചയം നേടിയ ആളുകള്‍ ധരിച്ചാല്‍ അതില്‍ തെറ്റുപറയാനില്ല എന്ന് ശ്രീജന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.ഈ നിരീക്ഷണം പാടേ തെറ്റാണെന്ന അഭിപ്രായം എനിക്കില്ല.പക്ഷേ ഇതിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.സ്പാനിഷ് ഭാഷയിലെയോ റഷ്യന്‍ഭാഷയിലെയോ നോവല്‍സാഹിത്യവുമായി പരിചയമുള്ള ഇംഗ്ളീഷ്കാര്‍ക്ക് സ്വന്തം ഭാഷയിലെ നോവല്‍സാഹിത്യത്തെ കുറിച്ചും ഈ മട്ടിലൊരു പുച്ഛം അനുഭവപ്പെടാം.ഇബ്സന്റെ നാടകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇംഗ്ളണ്ടിലുണ്ടാവും.ഷെയ്ക്സ്പിയര്‍ക്കു ശേഷം അവരുടെ നാട്ടിലുണ്ടായ നാടകകൃത്തുക്കളാരും ഇബ്സന്റെ അടുത്തെങ്ങും വരില്ലല്ലോ എന്ന് അവര്‍ ചിന്തിച്ചിരിക്കാം.ഫെര്‍ണാണ്ടോ പെസ്സാവോവിനെ പോലെ എഴുത്ത് എന്ന പ്രക്രിയക്കു പിന്നിലെ മനോലോകങ്ങളെ വിവരിക്കുന്ന ഒരാള്‍ തങ്ങളുടെ ഭാഷയില്‍ ഉണ്ടായില്ലല്ലോ എന്ന തോന്നല്‍ ജപ്പാന്‍കാര്‍ക്കും ജര്‍മന്‍കാര്‍ക്കും കൊറിയക്കാര്‍ക്കും ഇംഗ്ളീഷുകാര്‍ക്ക് തന്നെയും ഉണ്ടാവാം.ഫ്രിഡ്റിഷ് ഡ്യൂറന്‍മാറ്റിന്റെ ദി വിസിറ്റ് എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട നാടകം വായിച്ചിട്ട് പുതിയ ലോകസാഹചര്യത്തെ കുറിച്ച് ഇത്ര ശക്തമായി എഴുതാന്‍ കഴിവുള്ള ഒരു നാടകകാരനെ എന്റെ ഭാഷക്ക് സൃഷ്ടിക്കാനായില്ലല്ലോ എന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലാറ്റിനമേരിക്കന്‍ നാടുകളിലുള്ളവര്‍ക്കുമൊക്കെ തോന്നാം.ഇവിടെ ഒരു കാഫ്കയുണ്ടായില്ലല്ലോ,ഒരു സാര്‍ത്രുണ്ടായില്ലല്ലോ,ഒരു കാല്‍വിനോ ഉണ്ടായില്ലല്ലോ എന്നൊക്കെ ഇംഗ്ളീഷുകാരുള്‍പ്പെടെ പല പല ഭാഷകളിലെയും വായനക്കാര്‍ ആലോചിച്ചിട്ടുണ്ടാവും.മലയാളസാഹിത്യത്തോട് ലോകസാഹിത്യപരിചയം നേടിയ മലയാളികള്‍ക്കുണ്ടാവുന്ന വികാരത്തിന്റെ വകുപ്പില്‍ പെടുന്നവ തന്നെയാണ് ഈ തോന്നലുകളെല്ലാം.
മലയാളസാഹിത്യത്തിന് പരമിതികളില്ലെന്നോ ഇവിടെ എല്ലാവരും വിശ്വസാഹിത്യകാര•ാരാണെന്നോ എന്നൊന്നുമല്ല ഈ പറയുന്നതിന്റെ അര്‍ത്ഥം.ലോകത്തിലെ അനേകം ഭാഷകളിലെ സാഹിത്യത്തെ മൊത്തമായെടുത്ത്, 'കഷ്ടം തന്നെ ഈ മലയാളസാഹിത്യത്തിന്റെ സ്ഥിതി!' എന്നു പറയുന്നതിലുള്ള ശരികേടിനെ കുറിച്ചുകൂടി നാം ഓര്‍മിക്കണമെന്നു മാത്രം.
30/8/10

2 comments: