Pages

Monday, December 13, 2010

വായന/കാഴ്ച/വിചാരം

വൈകിയായിരുന്നു മനുഷ്യന്റെ വരവ്.ലോകമെമ്പാടുമുള്ള ആദിവാവാസിപുരാവൃത്തങ്ങള്‍ ഡാര്‍വിന്റെ ഈ കണ്ടെത്തലിനെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നതുപോലെ തോന്നും.നമ്മുടെ പുരാതന പൂര്‍വപിതാമഹന്മാര്‍ ഈ ഭൂമുഖത്ത് യാഥാര്‍ത്ഥ്യമായിത്തീരും മുമ്പ് ഇവിടെ കോഴിയോ കാക്കയോ അല്ലെങ്കില്‍ വിചിത്രവും ഭയാനകവുമായ മറ്റു ചില ജീവികളോ ഉണ്ടായിരുന്നു.പുരാവൃത്തങ്ങളിലെ കണ്ണികള്‍ നേരിട്ടുള്ളതാണ്.ശാസ്ത്രത്തിനു പക്ഷേ സംഭവബഹുലമായ ഒരു പരിണാമത്തിന്റെ കഥ പറയാനുണ്ട്.നമ്മുടെ പ്രപിതാമഹന്മാര്‍ മൃഗങ്ങളുടെ അല്പം പരിഷ്കൃതമായ പ്രതിബിംബം മാത്രമായിരുന്ന കാലത്തിലേക്ക് അപ്രതിരോധ്യമായ ഏത് പ്രേരണയാണ് ഇടക്കിടെ നമ്മെ പിടിച്ചുവലിക്കുന്നത്? ഓര്‍മകള്‍ക്കപ്പുറമുള്ള കാലത്തില്‍ നിന്നുള്ള ഓര്‍മകളുടെ അനന്തരാവകാശത്തില്‍ നിന്ന് മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നേടുന്നത്?ഈയൊരന്വേഷണത്തിന്റെ മേഖലയില്‍ അധികാരം നടത്തുന്നവര്‍ മന:ശാസ്ത്രജ്ഞരും സൌന്ദര്യശാസ്ത്രകാരന്മാരുമാണ്.തന്റെ അവബോധത്തിന്റെ ആഘോഷം,മനസ്സിന്റെ അഗാധതകളില്‍ നിന്നുയര്‍ന്നു വരുന്ന ദൃശ്യബിംബങ്ങള്‍ നല്‍കുന്ന വെളിപ്പെടലുകള്‍ക്ക് വരകളിലൂടെയും രൂപങ്ങളിലൂടെയും ആവിഷ്ക്കാരം നല്‍കുന്നതിന്റെ ഹര്‍ഷോന്മാദം; അതൊന്നു മാത്രമാണ് കലാകാരന്റെ പരിഗണനയില്‍ വരുന്നത് . മനുഷ്യന്‍ ഒരു മൃഗത്തിന്റെ വിധി അല്ലെങ്കില്‍ അസ്തിത്വാവസ്ഥ പങ്കുവെക്കുന്നതിന്റെ ആവിഷ്ക്കാരം സാധിക്കുമ്പോഴാണ് ഭാഗ്യനാഥിന്റെ ഡ്രോയിംഗുകള്‍ അനന്യമായൊരു കരുത്ത് നേടുന്നത്.ഈ മൃഗം കുരങ്ങാവുന്ന സന്ദര്‍ഭങ്ങളില്‍ അത് കൂടുതല്‍ തെളിമയുറ്റ വ്യത്യസ്തമായ ഒരു മാനം കൈവരിക്കുന്നു.മൃഗവുമായി ഇത്തരമൊരു പങ്കുവെപ്പ് മനുഷ്യജീവിക്ക് സാധ്യമാവുന്നത് അവന്റെ ആത്മാവ് പൂര്‍ണമായും നഗ്നമായിരിക്കുന്ന നിമിഷങ്ങളില്‍ മാത്രമാണ്.ആ വിശുദ്ധ നിമിഷങ്ങളില്‍ ജയപരാജയങ്ങളെ കുറിച്ചുള്ള പരിഗണനകളെല്ലാം അപ്രത്യക്ഷമാവുന്ന ഒരു കളിയില്‍ മനുഷ്യനും മൃഗവും ഏര്‍പ്പെടുന്നു.ഇത് പരസ്പര സ്വത്വവിനിമയത്തിന്റെ അല്ലെങ്കില്‍ ആസക്തിപൂര്‍ണമായ സ്വാംശീകരണത്തിന്റ ഘട്ടത്തിലേക്കു കടക്കുന്നു.ജീവിതവും മരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക കാമനകളും ഉണര്‍ത്തപ്പെടുകയും ഒരു വേള പുനര്‍ജന്മത്തോട് താരതമ്യം സാധ്യമാവുന്ന അവര്‍ണനീയമായ ഒരനുഭവം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു.ദൈനംദിന വ്യവഹാരങ്ങളുടെ ക്ഷുദ്രതകളില്‍ കുരുങ്ങിയമരുന്ന ജീവിതത്തില്‍ നിന്ന് ഭിന്നമായ തങ്ങളുടെ സര്‍ഗാത്മകാസ്തിത്വത്തിന്റെ ഭാഗമായി പലപ്പോഴും അബോധമായും ചിലപ്പോള്‍ മാന്ത്രികമാം വിധം ഉണര്‍ത്തപ്പെടുന്ന അഭിവ്യക്തിയിലൂടെയും കലാകാരന്മാർ നിര്‍വഹിക്കുന്ന ഒരു വൈകാരികാനുഷ്ഠാനമാണിത്.മനുഷ്യന്‍ ജന്തുലോകത്തിന്റെ മറ്റ് പ്രതിനിധികളുമായി നടത്തുന്ന രഹസ്യകേളികളുടെയും സംഭാഷണങ്ങളുടെയും മായിക സൌന്ദര്യവും ഗാംഭീര്യവും വിഷാദവുമെല്ലാം ആവേശകരമായ അനായാസതയോടെയാണ് ഭാഗ്യനാഥ് തന്റെ ചിത്രങ്ങളില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.ഏതൊരു കലാകാരനും ആത്മീയമായ ആനന്ദവും ഔന്നത്യവും അനുഭവപ്പെടാവുന്ന പ്രവൃത്തിയാണിത്.
(ഭാഗ്യനാഥിന്റെ ഡ്രോയിംഗുകളുടെ പ്രദര്‍ശനം 2010 ഡിസംബര്‍ 12 ന് കൊച്ചിയിലെ കാഷിആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചിരിക്കുന്നു.kashi art gallery siteകാണുക )

1 comment:

  1. മാഷെ..
    പ്രസ്തുത ചിത്രങ്ങളിലേക്കുള്ള ലിങ്ക് കൂടി കൊടുത്താല്‍ നന്നായിരുന്നു..

    ReplyDelete