Pages

Sunday, March 11, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

44
എന്തിന് ജീവിക്കുന്നു എന്ന ചോദ്യത്തിന് ആരുടെയെങ്കിലും പക്കല്‍ ഒരു ശരിയുത്തരമുണ്ടാവുമോ?ഇനിയും ജീവിക്കണം എന്ന എന്റെ ആഗ്രഹത്തിനു പിന്നില്‍ തീര്‍ത്തും വ്യക്തിഗതമായ ചില മോഹങ്ങള്‍ കഴിഞ്ഞാല്‍ എന്താണുള്ളത് എന്ന ആലോചന യുടെ ഒടുവില്‍ എല്ലായ്പ്പോഴും ഞാന്‍ എത്തിച്ചേരുന്നത് ഒരേയൊരുത്തരത്തിലാണ്:എനിക്ക് ഓരോന്നോരോന്നൊക്കെ ആലോചിച്ചുകൊണ്ടിരിക്കുകയും ഇടക്കിടെ ഓരോന്നോരോന്നൊക്കെ എഴുതിക്കൊണ്ടിരിക്കുകയും വേണം.ലോകത്തിന് അതു കൊണ്ട് എന്ത് ഗുണമുണ്ടാവുമെന്നതിനെ പറ്റി ഞാന്‍ ആലോചിക്കുന്നതേയില്ല എന്നു പറയാനാവില്ല.ആര്‍ക്കും ഒരു ഗുണവും ചെയ്യാത്തതെന്ന് തനിക്കുറപ്പുള്ളൊരു കാര്യം ചെയ്യാന്‍ ആരെങ്കിലും മിനക്കെടുമോ?പക്ഷേ,ഓര്‍മകളും ആലോചനകളും അവയില്‍ ചിലതിന്റെ ആവിഷ്ക്കാരവും നല്‍കുന്ന ചെറുതോ ചിലപ്പോള്‍ വലുതോ ആയ ആനന്ദത്തെ കുറിച്ചു തന്നെയാണ് ഞാന്‍ ആദ്യമായും അവസാനമായും ആലോചിക്കുന്നത്.
   
45
എന്റെ ഭാഷയൊന്ന് നന്നാക്കിയെടുക്കണം എന്ന് എല്ലായ്പ്പോഴും ഞാന്‍  ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ ഏതെങ്കിലും പ്രശ്നത്തിന്റെ വിശദീകരണമോ അപഗ്രഥനമോ ലക്ഷ്യം വെച്ച് എഴുതിത്തുടങ്ങുമ്പോഴെല്ലാം ഞാന്‍ എനിക്ക് പൂര്‍ണസ്വാതന്ത്യ്രം കൈവരാത്ത ഒരെഴുത്തുരീതിയിലാണ് എത്തിപ്പെടുന്നത്.അതുകൊണ്ട് ഞാന്‍ അവതരിപ്പിക്കുന്ന ആശയങ്ങളില്‍ ചിലത് മൌലികമാണെന്ന് എനിക്ക് സ്വയം ബോധ്യമുണ്ടായിരിക്കുമ്പോഴും വായനക്കാര്‍ അവയെ ആ മട്ടില്‍ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുന്നു.കുറ്റം എന്റേതു തന്നെയാണ്.
46
11-3-2012
ഇന്ന് എന്നെ കാണാന്‍ വന്ന യുവാവ് അയാളുടെ നാട്ടില്‍ സ്വതന്ത്രമായ ഒരു സാംസ്കാരിക പ്രവര്‍ത്തനവും അനുവദിക്കപ്പെടാത്ത അവസ്ഥയാണ് ഉള്ളത് എന്നു പറഞ്ഞു.കേരളത്തിലെ ഏത് പ്രദേശത്തുള്ള ആളും അയാള്‍ സത്യസന്ധനാണെങ്കില്‍ ഇതു തന്നെയാണ് പറയുക. മാര്‍ക്സിസ്റുകാരായാലും കോണ്‍ഗ്രസ്സുകാരായാലും ബി.ജെപിക്കാരായാലും മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കാരായാലും അവര്‍ താന്താങ്ങളുടെ പാര്‍ട്ടിയുടെ ഭക്തജനങ്ങളാണെങ്കില്‍ സ്വന്തം പ്രദേശത്ത് സ്വതന്ത്രമായ ബൌദ്ധികാന്വേഷണങ്ങളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും നടക്കുന്നതിനെ ഏത് വിധേനെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കും.കേരളത്തിലെ കക്ഷി രാഷ്ട്രീയം ആ ഒരു പതനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്നു മാത്രമേ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ.പക്ഷേ ,രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും മാറി നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശേഷിച്ചൊരു സാമൂഹ്യപ്രസക്തിയും കൈവരില്ലെന്നതാണ്  സ്ഥിതി.എങ്കിലും വ്യക്തി എന്ന നിലയ്ക്ക് എനിക്ക് എന്റെ എഴുത്തിന്റെ ലോകത്ത് രാഷ്ട്രീയത്തിന് പ്രവേശനം നിഷേധിക്കാം.അങ്ങനെ ചെയ്യണമെന്ന് പലപ്പോഴും ഞാന്‍ ഉറച്ച തീരുമാനത്തിലെത്തുകയും  ചെയ്യും.പക്ഷേ,ഞാനറിയാതെ,അല്ലെങ്കില്‍ എന്റെ പൂര്‍ണസമ്മതത്തോടെയല്ലാതെ ആ തീരുമാനം കൂടെക്കൂടെ ലംഘിക്കപ്പെടുകയും ചെയ്യും.കക്ഷിരാഷ്ട്രീയത്തെ കുറിച്ച്,അതില്‍ അടങ്ങിയിട്ടുള്ള വഞ്ചനയെയും അടിമത്തത്തെയും കുറിച്ച് പേര്‍ത്തും പേര്‍ത്തും ആലോചിച്ച് സമയം മെനക്കെടുത്താത്ത ഒരു മനോനിലയില്‍ എത്രയും വേഗം എത്തിച്ചേരേണമേ എന്നാണ് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment