Pages

Monday, March 12, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

47
സാമൂഹ്യാനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കണമെന്നതുകൊണ്ട് വ്യക്തിയുടെ സ്വകാര്യ ദു:ഖങ്ങളെയും സംശയങ്ങളെയും  ആത്മ വേദനകളെയും എഴുത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നൊരു നയമാണ് ആദ്യകാലപുരോഗമന സാഹിത്യപ്രസ്ഥാനം കൈക്കൊണ്ടത്.സാമൂഹ്യദുരവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിന് സഹായകമാവുന്ന ടിപ്പിക്കല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് പ്രസ്ഥാനം എഴുത്തുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.അന്നത്തെ നിലയില്‍ അത് അബദ്ധജടിലമായ ഒരു നിലപാടൊന്നുമായിരുന്നി ല്ല.പക്ഷേ,ലോകം ഒരുപാട് മാറിയിരിക്കുന്നു.സാമൂഹ്യപ്രശ്നങ്ങളുടെ ഉറവിടങ്ങളെ മുഴുവന്‍ മുതലാളിത്ത രീതിയിലുള്ള വികസനത്തില്‍ കണ്ടെത്താമെന്നത് സൈദ്ധാന്തികമായി ശരിയായിരിക്കാമെങ്കിലും അനുഭവത്തിന്റെ തലത്തില്‍ പ്രശ്നങ്ങള്‍ പലതാണ്.അവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതും പല വഴിക്കാണ്.ഒരു വിപ്ളവം വഴി സകല പ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം എന്നൊരു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ നിലയില്‍ ബുദ്ധിമുട്ടാണ്.എന്തിന് അത്രയധികം പോവുന്നു?വിപ്ളവത്തിന്റെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുക പോലും അങ്ങേയറ്റം ശ്രമകരമാണ്.ഇതൊന്നും അംഗീകരിക്കാതെ പ്രത്യയശാസ്ത്ര സംബന്ധിയായ ചില ബൌദ്ധിക വ്യായാമങ്ങളില്‍ അഭിരമിക്കുന്നത് വെറും നേരമ്പോക്ക് മാത്രമാണ്.
മുതലാളിത്തരീതിയിലുള്ള വികസനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റി ഗൌരവമായ ഒരാലോചനക്കും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സന്നദ്ധമല്ല.കാരണം അവയുടെ നേതൃത്വം ഈ വികസനത്തിന്റെ ഇരകളല്ല ഗുണഭോക്താക്കളാണ്.സാധാരണക്കാരില്‍ ഒരു വിഭാഗവും പുത്തന്‍  വികസനം വഴി അതിസമ്പന്നവിഭാഗത്തിന് ഉണ്ടാവുന്ന അതിഭീമമായ സാമ്പത്തിക വളര്‍ച്ചയുടെ അതിനിസ്സാരമായ പങ്ക് പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.മെച്ചപ്പെട്ട ജീവിതം എന്ന നിരന്തരം പ്രലോഭിപ്പിക്കുന്ന സ്വപ്നത്തിനു പുറകെ അവര്‍ അനുസരണയോടെ പോയ്ക്കൊണ്ടിരിക്കുന്നുമുണ്ട്.ഈ വിഭാഗം ഉള്‍പ്പെടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അനുഭവിച്ചുവരുന്ന നാനാതരത്തിലുള്ള ജീവിത പ്രയാസങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന ഗൌരവപൂര്‍ണമായ പരിഗണന നല്‍കി പുതിയ മുദ്രാവാക്യങ്ങളും പുതുരീതികളും സ്വീകരിച്ച് പ്രവര്‍ത്തിക്കാനാവുന്ന പുതിയ പ്രസ്ഥാനങ്ങളെയാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും ജനങ്ങള്‍ ഉറ്റുനോക്കുന്നത്.അത്തരം പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വരിക എന്ന സാധ്യതയ്ക്കൊപ്പം നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പുതിയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണ് തുറന്ന് അടിമുടി സ്വയം നവീകരിക്കുക എന്ന സാധ്യതയും നിലവിലുണ്ട്.രണ്ടാമത് പറഞ്ഞ സാധ്യത പക്ഷേ മിക്കവാറും അസാധ്യതയുടെ വക്കത്താണ് നിലനില്‍ക്കുന്നതെന്നു മാത്രം.കേരളവും ഇന്ത്യ ആകെത്തന്നെയും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുപ്രശ്നം അതാണ്.ഈ വസ്തുത തുറന്നു പറയാത്ത പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സമകാലിക കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതു പോയിട്ട് അര്‍ത്ഥവത്തായ ഒരു ചെറു ചലനം പോലും സാധ്യമാവില്ല.പുരോഗമനസാഹിത്യപ്രസ്ഥാനം  ഒരനാവശ്യമാണെന്ന് പ്രേംചന്ദിന്റെ കാലത്തു തന്നെ വിധിയെഴുതിയവരുടെ പിന്മുറക്കാര്‍ ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ സ്വന്തം ആളുകളാണ്.അവരെ സ്വന്തക്കാരാക്കാന്‍ പറ്റുന്ന മട്ടില്‍ രൂപാന്തരണം സംഭവിച്ചു കഴിഞ്ഞ പ്രസ്ഥാനമാണ് ഇന്നത്.മുമ്പ് പ്രസ്ഥാനം അതിന്റെ സ്വാതന്ത്യ്രം കമ്യൂണിസ്റുകാര്‍ക്ക് പണയം വെക്കുന്നു എന്നതായിരുന്നു ആക്ഷേപം.സമ്പൂര്‍ണമായ സ്വത്വം നാശം സംഭവിച്ച നിലക്ക്  ഇനി അത്തരത്തിലുള്ള ആരോപണങ്ങളൊന്നുമുണ്ടാവില്ല.
പശു ചത്തിട്ടും മോരിലെ പുളിപോയില്ല എന്ന മട്ടില്‍ ഞാന്‍ ഇതു തന്നെ ഇങ്ങനെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണ്?'വെറുതെ നേരം കളയാതെ പോയി നാലക്ഷരം വായിക്കുകയോ പഠിക്കുകയോ എഴുതുകയോ ചെയ്യെടോ'എന്ന് എന്നെത്തന്നെ ശാസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

No comments:

Post a Comment