Pages

Thursday, April 19, 2012

കവിതയിലെ ദുശ്ശീലങ്ങള്‍

ഒതുക്കിയും ഒളിച്ചും അടക്കിയും കുറുക്കിയും പറയുക എന്നത് കവിതയുടെ പഴയ ദുശ്ശീലങ്ങളിലൊന്നാണ്.ലോകത്തെല്ലായിടത്തും നാടോടിയല്ലാത്ത കവിത നിഗൂഢവല്‍ക്കരണത്തിനുള്ള വാസന കാലാകാലമായി നിലനിര്‍ത്തിപ്പോരുന്നുണ്ട്.തന്റെ പുരാതന വസതികളിലൊന്നായ മന്ത്രവാദത്തെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളെ കുടഞ്ഞെറിയാനുള്ള  മടി കവിതയെ വിടാതെ പിന്തുടരുന്നുണ്ടെന്നു പറയാം.ജാതിസമൂഹങ്ങളില്‍ മേല്‍ജാതിക്കാര്‍ സൂക്ഷിച്ചിരുന്ന മിഥ്യാഭിമാനത്തിന് സമാനമായ ഉല്‍ക്കര്‍ഷബോധം ഈ മടിയോട് കൂടിച്ചേര്‍ന്നുണ്ടാവുന്ന അസുഖകരമായ അവസ്ഥയിലാണ് മലയാളത്തിലെ കവിതാനിര്‍മാണവും വായനയും നിലനില്‍ക്കുന്നത്.പുതു കവിതയിലെ സ്വാതന്ത്യ്രപ്രഖ്യാപനങ്ങളില്‍ ഒട്ടുമിക്കവയും ഈ അവസ്ഥ സൃഷ്ടിക്കുന്ന അദൃശ്യമായ വിലക്കുകളെ മറികടക്കുന്നില്ലെന്നതാണ് വാസ്തവം.
കവിത മന്ത്രവാദത്തെയോ രഹസ്യാത്മകമാവാനുള്ള മറ്റ് സങ്കേതങ്ങളെയോ ആശ്രയിക്കുമ്പോള്‍ സ്വാഭാവികമായും സാമൂഹ്യവിമുഖതയിലേക്കും സ്വാത്മകേന്ദ്രീകരണത്തിലേക്കുമാവും കവി നയിക്കപ്പെടുക.അവനവനെ പേര്‍ത്തും പേര്‍ത്തും വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊണ്ടിരിക്കാനുള്ള പ്രേരണയില്‍ നിന്ന് പുറത്തുകടക്കുക കവിക്ക് പിന്നെ എളുപ്പമാവില്ല.അനുഭവങ്ങളുടെ പൊതുവിടങ്ങളിലേക്ക് വന്നെത്തുമ്പോള്‍ തനിക്ക് സംഭവിച്ചേക്കാവുന്ന പരിവേഷനഷ്ടത്തെ കുറിച്ചുള്ള ഭയം കവിയെ നയിച്ചുതുടങ്ങിയാല്‍ ആത്മാനുരാഗം വഴി ഉണ്ടാവുന്ന ആവര്‍ത്തനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നെ ഭാഷയെയും രൂപത്തെയും കേന്ദ്രീകരിച്ചുള്ള അഭ്യാസങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കവിതകളില്‍ ചെറുതല്ലാത്ത ഒരു പങ്ക് ഇങ്ങനെ കവിക്ക് മാത്രം സഹായകമായിത്തീരുന്ന അഭ്യാസങ്ങളാണ്.
കവിതയെ സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തുക എന്നത് വലിയൊരു സാധ്യത തന്നെയാണെന്ന് അംഗീകരിക്കാന്‍ നമ്മുടെ കവികള്‍ കാട്ടുന്ന വിമുഖത പൊതുവില്‍ മലയാള സാഹിത്യത്തെയും ഭാഷയെയും പല തരത്തില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എല്ലാ മേഖലകളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ക്ക് യഥേഷ്ടം കടന്നുവരാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഭാഷയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ പൂര്‍ണമായ സ്വാതന്ത്യ്രബോധത്തോടെ മുന്നോട്ട് പോവാനാവുക.പ്രത്യക്ഷരാഷ്ട്രീയാനുഭവങ്ങള്‍ക്ക് വഴി നടക്കാന്‍ സ്വാതന്ത്യ്രം ലഭിക്കാത്ത ക്ഷേത്രപാതയായി മലയാളകവിത നിലനില്‍ക്കുന്നത് നമ്മുടെ കവിതയ്ക്ക് മാത്രമല്ല ഭാഷയ്ക്ക് തന്നെ അപമാനകരമാണ്; അപമാനകരമെന്നതിലേറെ അത് അങ്ങേയറ്റം അനാരോഗ്യകരമാണ്. രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന് രാഷ്ട്രീയകക്ഷികളുമായും അവയ്ക്കുള്ളിലും അവ തമ്മില്‍ തമ്മിലുമുള്ള അധികാരമത്സരങ്ങളുമായും ബന്ധപ്പെടുന്ന അനുഭവങ്ങള്‍ എന്നു മാത്രമല്ല അര്‍ത്ഥം.പ്രാദേശിക തലത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളെ മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍ മുതല്‍ അധിനിവേശത്തിനെതിരെയും അഴിമതിക്കെതിരെയും അധികാരികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വേണ്ടിയുള്ള ജനങ്ങളുടെ അവകാശത്തിനുവേണ്ടിയും ദേശീയ തലത്തില്‍ നടക്കുന്ന സമരങ്ങള്‍ വരെ നൂറുനൂറ് രാഷ്ട്രീയാനുഭവങ്ങള്‍ കവിയുടെ മുന്നിലുണ്ട്.അവയ്ക്കു പുറമേ ജാതിയും മതവും സാമ്പത്തിക അധികാരകേന്ദ്രങ്ങളും ജനജീവിതത്തിന്റെ വിവിധതലങ്ങളില്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ പ്രശ്നങ്ങള്‍ വേറെയും. ഇവയെല്ലാം കണ്ടും കേട്ടും ഇവയില്‍ പലതിന്റെയും പല തരം അധികാരപ്രയോഗങ്ങള്‍ക്ക് വിധേയനായുമാണ് കവിയും ജീവിക്കുന്നത്.ബാഹ്യജീവിതത്തിലെ ഈ അനുഭവങ്ങളാലൊന്നും സ്പര്‍ശിക്കപ്പെടാത്ത ഒരു രഹസ്യ അറയാണ് കവിയുടെ ആന്തരികജീവിതം എന്ന തെറ്റിദ്ധാരണ ഒരു കവിക്കും ഗുണകരമല്ല.പൌരനെന്ന നിലയില്‍,സാമൂഹ്യജീവിയെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടാവുന്ന അറിവുകള്‍ക്കും ആഘാതങ്ങള്‍ക്കും കവിതയില്‍ പ്രവേശനം നല്‍കുമ്പോള്‍ അങ്ങേയറ്റം വക്രമോ ധ്വനിസാന്ദ്രമോ ദുര്‍ഗ്രഹമോ ആയ രീതികള്‍ തന്നെ അവലംബിക്കണമെന്ന് കവികള്‍ സ്വയം നിഷ്ക്കര്‍ഷിക്കുന്നതിന് സാധ്യമാവുന്ന പ്രാഥമിക വിശദീകരണം ഇതാണ്: പുറമേ എന്തൊക്കെ ഭാവിക്കുമ്പോഴും അവര്‍ സ്വാതന്ത്യ്രത്തെ ഭയപ്പെടുന്നു.മലയാളഭാഷ പുതിയ ലോകസാഹചര്യങ്ങളിലെ പല നൂതനാനുഭവങ്ങളുടെയും ആവിഷ്ക്കാരത്തിന് അനുയോജ്യമല്ല എന്ന ധാരണ വളര്‍ത്തുന്നതിന് നമ്മുടെ കവികളുടെ ഈ ഭയവും ശാഠ്യവും ചെറുതല്ലാത്ത അളവില്‍ കാരണമായിത്തീരുന്നുണ്ട്.ഇക്കാര്യം ആവര്‍ത്തിച്ച് പറയുക;കവികളെയും അവര്‍ ഒരുക്കുന്ന ശീതളച്ഛായയില്‍ മയങ്ങിക്കിടക്കുന്ന വായനക്കാരെയും അലോസരപ്പെടുത്തുക.നമ്മുടെ കവിതയെ സ്വാതന്ത്യ്രത്തിലേക്ക് പ്രകോപിപ്പിച്ചുണര്‍ത്താനുള്ള വഴി അതുതന്നെയാണ്.
ലാറ്റിനമേരിക്കന്‍ കവിതയിലെ ഏറ്റവും പാരമ്പര്യവിരുദ്ധവും വിപ്ളകരവുമായ സാന്നിധ്യമായി പല ദശകങ്ങളായി പരിഗണിക്കപ്പെട്ടു വരുന്ന നിക്കോനാര്‍ പാറ 1960 കളുടെ ആരംഭത്തില്‍ എഴുതി:
"ഞാനിവിടെ വന്ന്
എന്റെ റോളര്‍കോസ്റര്‍ സ്ഥാപിക്കുന്നതിനു മുമ്പുള്ള
അര നൂറ്റാണ്ടു കാലം
കവിത വിശുദ്ധ വിഡ്ഡിയുടെ സ്വര്‍ഗമായിരുന്നു.
ഇനി വേണമെന്നുണ്ടെങ്കില്‍
ഇതില്‍  കയറിക്കോളൂ
മൂക്കില്‍ നിന്നും വായില്‍ നിന്നും
ചോരയൊലിപ്പിച്ച് നിങ്ങള്‍ താഴേക്കു വീണാല്‍
പക്ഷേ,ഞാന്‍ ഉത്തരവാദിയല്ല.''
അദ്ദേഹം പിന്നെയും എഴുതി:
"മാന്യമഹാജനങ്ങളേ,
ഇത് നമ്മുടെ അവസാനവാക്കാണ്
-നമ്മുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്-
കവികള്‍ ഒളിമ്പസ് പര്‍വതത്തില്‍ നിന്ന് താഴേക്കിറങ്ങി വന്നിരിക്കുന്നു
പഴയ ആളുകള്‍ക്ക് കവിതയൊരാഡംബര വസ്തുവായിരുന്നു
നമുക്ക് പക്ഷേ എങ്ങനെയും ഒഴിവാക്കാനാവാത്ത
അവശ്യവസ്തവാണത്.''
(മാതൃകാന്വേഷി മാസിക,ചെന്നൈ,ഏപ്രില്‍ 2012)

No comments:

Post a Comment