Pages

Wednesday, November 21, 2012

ഒരു സംശയം

ദിവാകരന്‍ വിഷ്ണുമംഗലം എന്ന കവിസുഹൃത്ത് മുമ്പൊരിക്കല്‍ പറഞ്ഞു:"എന്താന്നറിയില്ല മാഷേ,ഒരു സ്കൂള്‍ കുഞ്ഞി നല്ലോണം പഠിച്ചിറ്റോ ,പാട്ടുപാടീറ്റോ മറ്റോ സമ്മാനം വാങ്ങുന്നതു കാണുമ്പോ എനക്ക് കരച്ചില് വെരുന്നു.എന്താ അതങ്ങനെ?''ദിവാകരന്റെ സംശയം എന്നെ ഞെട്ടിച്ച ഒന്നായിരുന്നു.കാരണം അതേ സംശയം കുറച്ചുകാലമായി ഉള്ളില്‍ കൊണ്ടു നടക്കയായിരുന്നു ഞാനും.
ഏത് സംശയത്തിനുമെന്ന പോലെ ഇതിനും പല ഉത്തരങ്ങളും സാധ്യമാവുമായിരിക്കും.അവ യിലൊന്ന് ഞാന്‍ എഴുതുന്നതും ആവാം.
സമ്മാനം വാങ്ങുന്ന കുട്ടി ജീവിതം വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യത്തെ കുറിച്ചുള്ള തീക്ഷ്ണമായൊരു ബോധ്യമാവാം എന്റെയും ദിവാകരന്റെയും ഉള്ളില്‍ ഉണര്‍ത്തുന്നത്.ഈ അനുഭവം പങ്ക് വെക്കുന്നവരായി വേറെയും എത്രയോ പേരുണ്ടാവാം.ഏത് നിമിഷവും ഇല്ലാതായിത്തീരാവുന്ന ഒരു  ജീവിതത്തിനകത്തു നിന്നാണല്ലോ ഏത് ചെറിയ കുട്ടിയും മുതിര്‍ന്ന മനുഷ്യനുമെല്ലാം വിജയം കൊണ്ടാടുന്നത്.ഇങ്ങനെ എത്ര കോടി മനുഷ്യര്‍ എന്തെല്ലാം വിജയമാഘോഷിച്ച് ഈ ഭൂമുഖത്തു നിന്നുപോയി'ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച എത്രയെത്ര രാജാക്ക•ാര്‍!'എത്രയെത്ര പരീക്ഷണങ്ങള്‍,എന്തെല്ലാം പകപോക്കലുകള്‍,തയ്യാറെടുപ്പുകള്‍,തര്‍ ക്കങ്ങള്‍,കലഹങ്ങള്‍,ചെറുതും വലുതുമായ യുദ്ധങ്ങള്‍. എല്ലാം മറ്റൊരു കോണില്‍ നിന്നു നോക്കുമ്പോള്‍ എത്ര നിസ്സാരമാണ്,എത്ര നിരര്‍ത്ഥമാണ്.
കാര്യങ്ങളെ ഈ വിധത്തില്‍ നോക്കിക്കാണുന്നത് തീര്‍ച്ചയായും അത്ര നല്ല സംഗതിയല്ല.ലോക ത്തിന്റെയും വ്യക്തിജീവിതത്തിന്റെയും മുന്നോട്ടുള്ള പോക്കിന് താല്‍ക്കാലികതകളെ ഗൌരവ മായെടുക്കുകയും അവയില്‍ മനുഷ്യപ്രജ്ഞയുടെ എല്ലാ തരത്തിലുള്ള ഊര്‍ജ്ജവും പ്രയോഗി ക്കുകയും വേണം.അതേ സമയം ചില നിമിഷങ്ങളിലെങ്കിലും ഭൂമി എത്ര ചെറുതാണെന്നും മനുഷ്യന്‍ എത്ര നിസ്സാരനാണെന്നുമൊക്ക ആലോചിക്കുന്നത് നല്ലതു തന്നെയാണ്.നാം ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും, കവിതയെഴുത്തിനും പ്രണയത്തിനും പോലും,അത് അസാധാരണമായ ചില ആഴങ്ങളും ഉയരങ്ങളും സമ്മാനിക്കും.പ്രത്യേകമായി എവിടെ നിന്നെങ്കിലും പഠിച്ചെടുക്കാതെ സഹജാവബോധം കൊണ്ടു തന്നെ ഈ വാസ്തവത്തെ ആത്മാവില്‍ കുടിയിരുത്തിയവരാണ് ലോകത്തിലെ എല്ലാ വലിയ എഴുത്തുകാരും കലാകാര•ാരും.മരണത്തെ സ്വീകരിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് താന്‍ തന്റെ സിനിമകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് താര്‍കോവ്സ്കി ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. 
ഇനി,ഇതിന്റെ മറുവശം കൂടി നാം കാണേണ്ടതുണ്ട്.ഒറ്റയ്ക്കൊറ്റെടുത്താല്‍ ഏത് ജീവിതവും,എത്ര ആയുര്‍ദൈര്‍ഘ്യം ലഭിക്കുന്ന ജീവിതവും, യഥാര്‍ത്ഥത്തില്‍ എത്രയോ ചെറുതാണെങ്കിലും മനുഷ്യജീവിതം എന്ന പ്രതിഭാസത്തെ ഒന്നിച്ചെടുത്താല്‍ തീര്‍ച്ചയായും അതിനൊരു വലുപ്പമുണ്ട്.ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ചെയ്തുവെക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ ഫലം തലമുറകള്‍ പങ്കുവെക്കുന്നുണ്ട്.ഓരോ തലമുറയുടെയും അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും ഫലങ്ങള്‍ തൊട്ടടുത്ത തലമുറയുടെ ജീവിതത്തെ അല്പമെങ്കിലും മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുന്നുണ്ട്.ചൂഷണവും അടിച്ചമര്‍ത്തലും ഹിംസയുടെ മറ്റ് രൂപങ്ങളും ഇല്ലാതാവുന്നില്ലെങ്കിലും,സ്നേഹത്തിന്റെ പഴയ ഇടങ്ങളും ആവിഷ്ക്കാരശൈലികളും 
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും പരസ്പരധാരണയുടെയും സാഹോദര്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പുതിയ വഴികള്‍ രൂപപ്പെട്ടുവന്നുകൊണ്ടേയിരിക്കുന്നുണ്ട്.ആ ഒരു ബോധ്യത്തിലേക്കുണരുമ്പോള്‍ തീര്‍ച്ചയായും ആഹ്ളാദിക്കാന്‍ തന്നെയാണ് കൂടുതല്‍ വകയുള്ളത്.
ഇപ്പോള്‍, വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍മയിലെത്തുന്നു:
ആകയാലൊറ്റയൊറ്റയായ്ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമൊടാലപിച്ചാലു-
മേകജീവിതാനശ്വരഗാനം.
(കന്നിക്കൊയ്ത്ത്)
സമ്മാനം വാങ്ങുന്ന ഒരു സ്കൂള്‍ കുഞ്ഞിയെ കാണുമ്പോള്‍ എനിക്കും ദിവാകരനും മറ്റെത്രയോ പേര്‍ക്കും ഉണ്ടാകുന്ന കണ്ണുനീര്‍ ആനന്ദാശ്രു കൂടിയാകാം.ആഹ്ളാദിക്കുന്ന ആ കുട്ടി ജീവിക്കുന്ന ലോകത്തില്‍ നമ്മളും ജീവനോടെ ഇരിക്കുന്നു എന്ന ആഹ്ളാദത്തില്‍ നിന്നുണ്ടാവുന്ന കണ്ണുനീര്‍.
(മാതൃകാന്വേഷി മാസിക,നവംബര്‍ 2012 )

1 comment:

  1. വാതില്‍ കടന്നുനാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കേ..

    ReplyDelete