Pages

Tuesday, February 10, 2015

ഈ വിജയം ആവേശകരം

ദില്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ മഹാവിജയം അങ്ങേയറ്റം ആവേശകരമാണ്.'കെജ്‌റിവാൾകൊടുങ്കാറ്റിൽ ദില്ലി ഞെട്ടി 'എന്നാണ് ഒരു ടി.വി.ചാനലിൽ കണ്ടത്.ദില്ലി മാത്രമല്ല,രാജ്യം മുഴുവൻ,രാജ്യത്തെ ജീർണ രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവൻ ഞെട്ടി വിറച്ചിരിക്കുന്നു എന്നതാണ് വാസ്തവം.ബി.ജെ.പിയുടെ കാര്യം വിടാം.അത് ഭാവിയിലും നിലനിൽകണമെന്ന്  ഒരു ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കില്ല.കോൺഗ്രസ്സിന്റെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും കാര്യം അങ്ങനെയല്ല.അവ നന്നാവുകയാണെങ്കിൽ തീർച്ചയായും നല്ലതാണ്.രാജ്യം ഏക കക്ഷി ഭരണത്തിനു കീഴിൽ വരുന്നത്,അത് ആം ആദ്മി പാർട്ടിയുടെതായാലും,ജനദ്രോഹപരമായ നടപടികളിലേക്ക് നയിച്ചേക്കും.ഭരിക്കുന്നവരെ ചോദ്യം ചെയ്യാനും തിരുത്താനും മറ്റ് രാഷ്ട്രീയ പാർട്ടികൾ വേണം.അത് ഇല്ലാതായിപ്പോവുമോ എന്ന ആശങ്കയാണ് ദില്ലി തിരഞ്ഞെടുപ്പ് ഫലങ്ങൾ ഉണ്ടാക്കുന്നത്.
ശരിയായ നേതൃത്വമില്ല,ലോകരാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ശേഷിയില്ല,രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായൊരു ധാരണയില്ല,പാർട്ടി ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ നേതാക്കളുടെ പകൽക്കൊള്ളക്കെതിരെ ശബ്ദിക്കാൻ പാർട്ടിക്കുള്ളിലുള്ള ആരും ധൈര്യപ്പെടുന്നില്ല,അണികളെ ബൗദ്ധികമായി ഉണർത്താനുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെ പറ്റിയുള്ള ആലോചന പോലുമില്ല എന്നിങ്ങനെ കോൺഗ്രസ്സിന്റെ ഇല്ലായ്മകൾ പലതാണ്.
നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസ്സുകാർ ഇപ്പോഴും ഭയപ്പെടുന്നു എന്നതു തന്നെ ആ പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നില്ല എന്ന് സകലരെയും നിസ്സംശയം ബോധ്യപ്പെടുത്തുന്നുണ്ട്.അങ്ങനെയുള്ള ഒരു പാർട്ടി പെട്ടെന്നൊന്നും നന്നാവുമെന്ന് പ്രതീക്ഷിച്ചു കൂടാ.
മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രധാനപ്രശ്‌നം അതിനകത്ത് ശീലങ്ങൾ ഉറച്ചുറച്ച് ശാഠ്യങ്ങളായിത്തീർന്നു എന്നതാണ്.പ്രത്യയശാസ്ത്ര തലത്തിലോ രാഷ്ട്രീയ പ്രയോഗങ്ങളുടെ ശൈലിയിലോ പല ദശകങ്ങളായി കാതലായ യാതൊരു മാറ്റവും വരുത്താത്ത പാർട്ടിയാണത്.എവിടെയൊക്കെ എന്തൊക്കെ തകർച്ചകളുണ്ടായാലും യാതൊരു കൂസലുമില്ലാത 'പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല,സംഭവിക്കില്ല ' എന്നു പ്രസംഗിച്ച് സ്വയം കബളിപ്പിക്കുന്ന വൻകിടനേതാക്കൾ,ഫ്യൂഡൽ കാലഘട്ടത്തിലെ കാര്യസ്ഥന്മാരുടെ മനോഘടനയുമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട നേതാക്കൾ,തങ്ങൾ നിരന്തരം ഇടപെടുന്ന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുപോലും ഗൗരവമായ യാതൊരു പഠനത്തിനും ആലോചനക്കും മുതിരാത്ത വിദ്യാർത്ഥി യുവജന നേതാക്കൾ ഇവരുടെയൊക്കെ പെരുപ്പം കൊണ്ട് സ്വയം വീർപ്പുമുട്ടുന്നതിന്റെ ലക്ഷണങ്ങളാണ് ആ പാർട്ടി  തുടർച്ചയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 
ജനങ്ങൾക്കു വേണ്ടത് യജമാനന്മാരെയല്ല,അവരോടൊപ്പം അവരിലൊരാളായി നിന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള ്േനതാക്കളല്ലാത്ത നേതാക്കളെയാണ്.ചരിത്രവും പ്രത്യയശാസ്ത്രവും പാർട്ടി അച്ചടക്കവുമെല്ലാം നല്ല കാര്യങ്ങൾ തന്നെ.പക്ഷേ,കോൺഗ്രസ്സുകാരായാലും കമ്യൂണിസ്റ്റുകാരായാലും ഭരണവ്യവഹാരവുമായി ബന്ധപ്പെട്ട അടവുകൾക്കും തന്ത്രങ്ങൾക്കും അപ്പുറത്ത് ഒന്നും കയ്യിലില്ലാത്തവരെ മേലിൽ ജനം സ്വീകരിക്കില്ല.ദില്ലിയിലെ വോട്ടർമാർ കാണിച്ച ആർജ്ജവം രാജ്യം മുഴുക്കെയുമുള്ളവർ പെട്ടെന്ന് കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.പക്ഷേ,അടിമിുടി മാറാൻ തയ്യാറില്ലാത്തവരുടെ ഭാവി ഇരുണ്ടതാണെന്ന് ദില്ലി തെളിയിച്ചു കഴിഞ്ഞു.
വ്യക്തിഗത നേട്ടങ്ങളെ കുറിച്ചുള്ള യാതൊരു കണക്കുകൂട്ടലുകളുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുറച്ചു പേർ കോൺഗ്രസ്സിലും അതിനേക്കാൾ കുറച്ചു കൂടുതലാളുകൾ മാർക്‌സിസറ്റ് പാർട്ടിയിലും ഉണ്ട്.പക്ഷേ,ഇരു കൂട്ടരും പ്രവർത്തിക്കുന്ന പാർട്ടിയുടെ സംഘടനാ സംവിധാനവും മൊത്തത്തിലുള്ള പ്രവർത്തന ശൈലിയും ദീർഘകാലമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്.ദില്ലിയിലെ ആം ആദ്മി വിജയം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെങ്കിൽ നല്ലത് .  
(10/2/2015)
                                        (10/2/2015)

No comments:

Post a Comment