Pages

Tuesday, April 14, 2015

വിഷുവോർമ

വിഷുവുമായി ബന്ധപ്പെട്ട ബാല്യകാല്യസ്മരണകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 'അപ്പം വാങ്ങാൻ പോവൽ' എന്ന പരിപാടിയാണ്.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികൾ എല്ലാവരും തന്നെ അവനവന്റെ വീട്ടിൽ നിന്ന് വിഷുക്കണി കണ്ട ഉടൻ ഒരു കുരിയ(കൈതോല
 മെടഞ്ഞുണ്ടാക്കുന്ന ചെറിയ സഞ്ചി)യുമായി ഇറ ങ്ങി ഓരോ വീട്ടിലും കയറിച്ചെല്ലും.ഇങ്ങനെ വരുന്ന കുട്ടികൾക്കു കൊടുക്കാനായി
 എല്ലാ വീട്ടുകാരും അപ്പം ചുട്ടുവെക്കും.മിക്കവാറും ചെറിയ കാരയപ്പം.പത്ത് വീട് കയറിക്കഴിയുമ്പോഴേക്കു തന്നെ കുരിയ നിറഞ്ഞെന്നു വരും.എന്നാലും പിന്നെയും പിന്നെയും ഓരോരോ വീടുകളിൽ ഓടിക്കയറും.
അപ്പം വാങ്ങാൻ പോവുന്നതൊക്കെ നാണംകെട്ട പരിപാടിയാണെന്ന് പിന്നീടുപിന്നീട് പലർക്കും തോന്നിത്തുടങ്ങി.കുട്ടികൾ പതുക്കെപ്പതുക്കെ പിന്മാറാനും തുടങ്ങി.എന്നാലും സംഗതി പൂർണമായും നിലച്ചു പോയി ട്ടില്ല.ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായി ഞാൻ ഇപ്പോഴും ഓർമിക്കുന്നത് അരനൂറ്റാണ്ടിനു മുമ്പുള്ള വിഷുദിനങ്ങളിൽ  കൂട്ടുകാരോടൊപ്പം ഓടിച്ചാടി പല വീടുകളിൽ കയറി അപ്പം വാങ്ങി യതാണ്.കൂട്ടായ്മയുടെ ആഹ്‌ളാദം പൂർണാർത്ഥത്തിൽ ആദ്യമായി അനു ഭവിച്ച സന്ദർഭങ്ങളായിരുന്നു അവ.ഇപ്പോഴിതാ,ഒരു വിഷുദിനം കൂടി വരു മ്പോൾ ആ പഴയ ഓർമകളിൽ  ഉള്ളിലൊരു കൊന്നമരം പൂത്തുലയുന്നതു പോലെ.
14/4/2015

1 comment: