Pages

Thursday, May 28, 2015

ഡിൽഡോ

സാഹിത്യതൽപരരായ ചെറുപ്പക്കാരിൽ ഒരു വിഭാഗം,മിക്കവാറും നന്നേ ചെറിയ ഒരു വിഭാഗമാവാം അവർ,പലപ്പോഴും   പരാമർശിക്കാറുള്ള ഒരു കൃതിയാണ് ദേവദാസ്.വി.എം,ന്റെ
 'ഡിൽഡോ'.ലൈംഗികതയുടെ ഏറ്റവും പുതിയ ലോകത്തിൽ നിന്നാണ് 'ഡിൽഡോ'വിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.രതിയുപകരണങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത പരിണാമങ്ങളും ദുരന്തവുമാണ് അതിന്റെ കേന്ദ്രസ്ഥാനത്ത് പ്രവർത്തിക്കുന്നത്.പ്രണയം,അസംതൃപ്ത രതി,സ്വയംഭോഗം,ലെസ്ബിയനിസം,പക,കൊലപാതകം തുടങ്ങിയ സംഗതികളൊക്കെ ഇതിവൃത്തത്തെ വികസിപ്പിക്കുന്ന സംഭവങ്ങൾക്ക് രൂപം നൽകുന്നു. ലൈംഗികതാവ്യവസായത്തിന്റെ കടന്നുകയറ്റങ്ങൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന അപരിഹാര്യമായ സംഘർഷങ്ങളും അനിവാര്യദുരന്തവുമൊക്കെയാണ് നോവലിൽ ഉള്ളത്.
'ആറ് മരണങ്ങളുടെ ഒരു പൾപ്ഫിക്ഷൻ പാഠപുസ്തകം' എന്ന ഉപശീർഷകം നൽകപ്പെട്ടിരിക്കുന്ന 'ഡിൽഡോ' ഒരു പാഠപുസ്തകത്തിന്റെ ഘടനയെ പാരഡി ചെയ്യുന്ന രൂപമാണ് സ്വീകരിച്ചിട്ടുള്ളത്.നിർവചനം,അഭ്യാസങ്ങൾ,മാപ്പ്,ചോദ്യോത്തരങ്ങൾ,ചെറുകുറിപ്പുകൾ,അനുബന്ധങ്ങൾ തുടങ്ങിയ സംഗതികളൊക്കെ നോവലിലുണ്ട്.കഥ മിക്കവാറും പല കഥാപാത്രങ്ങളെക്കൊണ്ടാണ് പറയിച്ചിട്ടുള്ളത്.അതും വളരെ ശ്ലഥമായ രൂപത്തിൽ. രൂപപരമായ ഈ പുതുമകൾ കൊണ്ട് നോവലിന് എന്തെങ്കിലും മെച്ചമുണ്ടായതായി തോന്നിയില്ല.കൃതിയുടെ വിഷയത്തെ ചിതറിച്ചു കളയാനും ലൈംഗികതയുടെ മേഖലിയിലെ പുത്തൻ കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ , ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീളുന്ന സംഘർഷങ്ങളായാൽത്തന്നെയും, ലാഘവത്തോടെയേ കാണേണ്ടതുള്ളൂ എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ അവ സഹായകമാവുന്നുള്ളൂ.പക്ഷേ,മലയാളനോവൽ ആധുനികോത്തരതയിലേക്ക് കൗണ്ട് ഡൗൺ ആരംഭിച്ചതുപോലെയാണ് അവതാരികാകാരനായ മേതിൽ രാധാകൃഷ്ണന് തോന്നിയത്.ആധുനികോത്തരതയെ  രചനയിലെ അഭ്യാസങ്ങളായും നിരർത്ഥമായ നിർമമതയായും ധൈഷണികതയോടുള്ള വിടപറച്ചിലുമായാണോ  അദ്ദേഹം മനസ്സിലാക്കിയത്? ഈ നോവലിനെ മുൻനിർത്തിയാണ് മേതിലിന്റെ പ്രസ്താവം എന്നതുകൊണ്ട് അങ്ങനെയേ കരുതാനാവുന്നുള്ളൂ.

No comments:

Post a Comment