Pages

Wednesday, June 3, 2015

അതേ എനിക്ക് വേണ്ടതുള്ളൂ

ദൈവങ്ങളോട് ഞാൻ ആകെക്കൂടി 
ഒരനുഗ്രഹമേ അപേക്ഷിക്കുന്നുള്ളൂ
അവരോട് എന്തെങ്കിലുമൊന്നപേക്ഷിക്കാൻ
എനിക്ക് തോന്നിപ്പോകരുത്
സൗഭാഗ്യമൊരു നുകമാണ്
സന്തോഷവാനായിരിക്കുമ്പോൾ
ഞാൻ ഞെരിഞ്ഞമർന്നു പോകുന്നു
കാരണം അതൊരു വൈകാരികാവസ്ഥയാണ്
എന്റെ എളുതല്ലാത്തതോ
അവ്വിധമല്ലാത്തതോ ആയ
ശുദ്ധശാന്തമായ ഉണ്മയെ
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
സമതലത്തിനു മുകളിലേക്കുയർത്താനാവണം
അതേ എനിക്ക് വേണ്ടതുള്ളൂ.
(ഫെർനാൺഡോ പെസ്സോവിന്റെ ശീർഷകമില്ലാത്ത ഒരു കവിതയുടെ സ്വതന്ത്ര പരിഭാഷയാണിത്. താൻ ഒരാളല്ല പലരാണെന്ന് കരുതുകയും എഴുപതിലധികം അപരനാമങ്ങളിൽ(തൂലികാനാമങ്ങളിലല്ല) കവിതയെഴുതുകയും ചെയ്ത ഫെർനാൺഡോ പെസ്സോവിന് ഒരു കവിതയിൽ തന്റെ ഒരപരൻ അവതരിപ്പിച്ച ആശയത്തെ നിഷേധിച്ചുകൊണ്ട് മറ്റൊരു കവിതയിൽ മറ്റൊരപരൻ എഴുതുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നിയില്ല.തന്നോട് പരമാവധി സത്യസന്ധനാവാൻ ശ്രമിച്ച ഈ കവിയുടെ ഒരു രചനയെയും മുന്നേ മനസ്സിൽ ഉറപ്പിച്ചു വെച്ച ധാരണകളുമായി സമീപിക്കരുതെന്ന് പറയാം.എങ്കിലും,ഏത് പേരിൽ എഴുതിയതായാലും പെസ്സോവിന്റെ കവിത അദ്ദേഹത്തിന്റെതായിത്തന്നെ തിരിച്ചറിയപ്പെടും എന്ന വാസ്തവവും ഉണ്ട്.)


No comments:

Post a Comment