Pages

Monday, October 19, 2015

വരാന്ത

കണ്ണൂർ,കാസർകോട്,കോഴിക്കോട് ജില്ലകളിൽ പലേടത്തായി ഏഴ് വേദികളിൽ പ്രസംഗിച്ചു കടന്നുപോയ രണ്ട് മാസക്കലത്തിനിടയിൽ.ഒരു വേദിയും അസുഖകരമായി തോന്നിയില്ലെങ്കിലും ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് പെടയങ്ങോട്ടെ (കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത്)പീടിക വരാന്തയിൽ സപ്തംബർ 27ന് ഉച്ച തിരിഞ്ഞ് നടന്ന സാഹിത്യചർച്ചയാണ്.ഷുക്കൂർ പെടയങ്ങോടാണ് തന്റെ ചായപ്പീടികയുടെയും അടുത്തുള്ള രണ്ട് പീടികമുറികളുടെയും വരാന്തയിലായി ആ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ പേര് 'വരാന്ത' എന്നു തന്നെ.വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലാണ് ചർച്ചക്കു വേണ്ടി തിരഞ്ഞെടുത്തുത്തത്.'കരിക്കോട്ടക്കരി'യെ അടിസ്ഥാനമാക്കി ഷൈജു മാലൂർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.വടകരഭാഗത്തുനിന്ന് നന്ദൻമുള്ളമ്പത്തും  കോട്ടയത്തുനിന്ന് എൻ.ദിലീപും    ഉൾപ്പെടെ നാൽപതോളം പേർ വരാന്തയിൽ
എത്തിയിരുന്നു.ഞാൻ ചർച്ച ഉദ്ഘാടനം ചെയ്തു.രമേശൻ ബ്ലാത്തൂർ,മനോജ് കാട്ടാമ്പള്ളി ,ലതീഷ് കീഴല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.വളരെ താൽപര്യത്തോടെയാണ് എല്ലാവരും പ്രസംഗങ്ങൾക്ക് കാതോർത്തത്.ശ്രോതാക്കൾക്കിടയിൽ മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്ന രാമകൃഷ്ണനും ഉണ്ടായിരുന്നു.
'വരാന്ത'യിൽ നടക്കാൻ പോവുന്ന അടുത്ത ചർച്ച പ്രകാശൻ മടിക്കൈയുടെ 'കൊരുവാനത്തിലെ പൂതങ്ങൾ 'എന്ന നോവലിനെ കുറിച്ചാണ്.ഇനിയങ്ങോട്ട് രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഏറ്റവും പുതിയ സാഹിത്യരചനകളെ മുൻനിർത്തി ഇങ്ങനെ ചർച്ച സംഘടിപ്പിക്കണമെന്നാണ് ഷുക്കൂർ ആഗ്രഹിക്കുന്നത്.ആ ആഗ്രഹം സഫലമാവട്ടെ എന്ന് ആശിക്കുന്നു.വ്യത്യസ്തമായ ഈ ചർച്ചാവേദിയുടെ ആദ്യപരിപാടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷമുണ്ട്.

1 comment:

  1. നല്ല കാര്യം. ആശംസകള്‍

    ReplyDelete