Pages

Sunday, December 27, 2015

ബ്രണ്ണൻ 125

ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി  തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിൽ ഡിസംബർ 20 മുതൽ നടന്നു വരുന്ന ബുക്‌ഫെയർ ആന്റ് ലിറ്റററി ഫെസ്റ്റിവൽ ഇന്ന് (ഡിസംബർ 27) സമാപിച്ചു.അരുന്ധതി സുബ്രഹ്മണ്യത്തിൽ ആരംഭിച്ച് അക്ബർ കക്കട്ടിലിൽ സമാപിച്ച ലിറ്റററി ഫെസ്റ്റിവലിൽ ഓരോ ദിവസവും വളരെ ശ്രദ്ധേയമായ അനേകം ആശയങ്ങളും ആലോചനകളും അവതരിപ്പിക്കപ്പെട്ടു.ബ്രണ്ണൻ കോളേജിൽ ഇപ്പോൾ സർവീ സിലുള്ളവരും റിട്ടയർ ചെയ്തവരുമായ അധ്യാപകർക്കു പുറമെ ചലച്ചിത്ര സംവിധായകൻ പി.എം.സതീഷ്,ചിത്രകാരൻ ഭാഗ്യനാഥൻ,സംവിധായിക ശ്രീബാല കെ.മേനോൻ,വീരാൻകുട്ടി, താഹ മാടായി,എ.സി.ശ്രീഹരി,ദിലീ പ്‌മേനോൻ,ടി.പി.രാജീവൻ,എൻ.ശശിധരൻ,എൻ.പി.രാജേന്ദ്രൻ,കെ.ബാലകൃഷ്ണൻ .സണ്ണി എം.കപിക്കാട്.നിസാർ അഹമ്മദ്,സൗമ്യസാജൻ, എം.രാഘവൻ ,എ.വി.ശ്രീ കുമാർ,എം.ടി.അൻസാരി,കെ.എൻ.അജോയ് കുമാർ,കെ.വി.കുഞ്ഞി കൃഷ്ണൻ,സിവിക് ചന്ദ്രൻ,സോമശേഖരൻ.ടി.വി.മധു,കെ.കെ മാരാർ,എം. എൻ. കാരശ്ശേരി,എം.മോഹനൻ,എ.വത്സലൻ,കെപി.റജീന.റീമ കല്ലിങ്കൽ,ഷ ബാസ് അമൻ,എം.പി.രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം ഏഴ് ദിവസങ്ങളി ലായി നടന്ന പരിപാടികളിൽ സംസാരിച്ചു.ഇവിടെ നടന്ന മുഴുവൻ പ്രസംഗങ്ങളും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.കേട്ടവയിൽ ചിലത് ഓർമയിൽ നിന്ന് മിക്കവാറും മാഞ്ഞുപോവുകയും ചെയ്തു.ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്ന ഏതാനും പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം രണ്ടുമൂന്ന് ഭാഗങ്ങളിലായി സംഗ്രഹിച്ചെഴുതുകയാണ്.
1
കെ.വി.കുഞ്ഞികൃഷ്ണൻ
കേവലമായ പ്രയോജനവാദം യഥാർത്ഥവിദ്യാഭ്യാസത്തെ തകർത്തു കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോയ്‌ക്കൊ ണ്ടിരിക്കുന്നത്.സാങ്കേതിക വിദ്യകളുടെയും ബിസിനസ് സയൻസിന്റെയും മാത്രം പഠനം മതി മാനവിക വിഷയങ്ങളും സാഹിത്യവുമൊന്നും പഠിപ്പി ക്കേണ്ടതില്ല എന്ന വാദം വിദ്യാഭ്യാസത്തിന്റെ സ്പിരിറ്റിനു തന്നെ വിരുദ്ധ മാണ്.നേരിട്ടുള്ളതും സുതാര്യവുമായ പ്രയോജനം എന്ന ഒരേയൊരു പരിഗണനയുടെ കണ്ണിലൂടെ നോക്കിയാൽ മനസ്സിലാക്കാൻ പറ്റാത്ത പലതും വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ നേടുന്നുണ്ട്.അവയിൽ പലതും മറ്റ് ജീവികൾക്ക് ആവശ്യമില്ലാത്തതും മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവുമാണ്.
ഇനി മാർക്കറ്റബിലിറ്റി എന്ന മാനദണ്ഡം വെച്ചുവേണം ഒരു വിഷയത്തിന്റെ മൂല്യം നിർണയിക്കാൻ എന്ന നിലപാട് ശരിയാണെന്നു തന്നെ വെക്കുക.അപ്പോഴും മാനവിക വിഷയങ്ങളും സാഹിത്യവും പിന്നിലാണെന്ന് സ്ഥാപിക്കാനാവില്ല.ലോകത്ത് ഉൽപാദിപ്പിക്കപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന അറിവിന്റെ ഗണ്യമായ ഒരു ഭാഗം മാനവിക വിഷയങ്ങളും സാഹിത്യവുമായി ബന്ധപ്പെട്ടതാണ്.ഇക്കാര്യം പലരും മനസ്സിലാക്കിയിട്ടില്ല എന്ന് മാത്രമേ ഉള്ളൂ.
സാങ്കേതിക വിദ്യക്ക് പ്രാമാണ്യം കൽപിക്കുന്നതു കാരണം ഇന്റർ നെറ്റ് വഴി ലഭ്യമാവുന്ന അറിവ് കുറ്റമറ്റതാണെന്ന് യുവജനങ്ങളിൽ പലരും കരുതി പ്പോരുന്നുണ്ട്.ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിനിമയം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മാത്രം വിഡ്ഡിത്തങ്ങൾ അറിവിന്റെ പദവിയിലേക്ക് ഉയർത്തപ്പെടുകയില്ല.ഇക്കാര്യം ഓർത്തുകൊ ണ്ടേയി രിക്കാനുള്ള ബൗദ്ധിക ജാഗ്രത സൂക്ഷിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ചിന്തയുടെ ശരിയായ വഴിയിലൂടെ മുന്നോട്ട് പോവാനാവൂ.

No comments:

Post a Comment