Pages

Monday, December 28, 2015

ബ്രണ്ണൻ 125

3
ബ്രണ്ണൻ കോളേജ് നൂറ്റിരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന ലിറ്ററി ഫെസ്റ്റിവലിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് കവയിത്രി അരുന്ധതി സുബ്രഹ്മണ്യമായിരുന്നു.പൂർണാർത്ഥത്തിൽ മൗലികമെന്നോ അസാധാരണമെന്നോ പറയാനാവാത്ത ആശയങ്ങളെ തന്നെയും വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ  മനോഹരമായ സൗന്ദര്യാനുഭവങ്ങളുടെ തലത്തിലേക്കുയർത്തുന്ന സംസാരരീതിയാണ് കവിതാസംബന്ധിയായ സംവാദത്തിൽ അവർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ആ സംവാദം വളരെ സജീവവും ഫലപ്രദവുമായി.പതിഞ്ഞ ശബ്ദം വലിയ മുഴക്കങ്ങളായി മാറുന്ന ഇടം കൂടിയാണ് കവിത. നന്നേ നേർത്ത ശബ്ദത്തിലുള്ള ഒരു കവിതയും ചിലപ്പോൾ എവിടെയൊക്കെയോ വലിയ പ്രതിധ്വനികളുണ്ടാക്കിയെന്നു വരും.തന്നിലെ വൈരുധ്യങ്ങളെ മുഴുവൻ  കവിത അതിനകത്തുവെച്ചു തന്നെ പരിഹരിച്ച് സ്വച്ഛത കൈവരിക്കേണ്ടതില്ല.വായിക്കുന്നയാൾ ഈ വൈരുധ്യങ്ങളെ കരുതലോടെ പിന്തുടരുകയാണ് വേണ്ടത്.കവിത വിപ്‌ളവപരമാവുന്നത്,അതിനു മാത്രം സാധ്യമാവുന്ന രൂപം സ്വീകരിക്കുന്നതിലൂടെയാണ്.ഒരാശയത്തിന്,അനുഭവത്തിന് അത് നൽകുന്ന സവിശേഷമായ രൂപത്തിലൂടെയാണ് കവിത സ്വയം ന്യായീകരിക്കുന്നതും അതിന് അതിന്റെതുമാത്രമായ മൂല്യമുണ്ടെന്ന് വ്യക്തമാക്കുന്നതും.എഴുതപ്പെടുന്ന വാക്കുകൾ മാത്രമല്ല വാക്കുകൾക്കിടയിലെ മൗനവും കവിത നൽകുന്ന അനുഭവത്തിന്റെ ഭാഗമാണ്,അരുന്ധതി പറഞ്ഞു.

No comments:

Post a Comment