Pages

Sunday, December 18, 2016

അമോസ് ടുട്ടുവോളയുടെ 'കള്ളുകുടിയൻ'

നൈജീരിയൻ എഴുത്തുകാരനായ അമോസ് ടുട്ടുവോളയുടെ 'The Palm-Wine Drinkard'  ന്റെ ആദ്യപതിപ്പ് പുറത്തു വന്നത് 1952 ലാണ്. ആഫ്രിക്കക്ക് പുറത്ത് പരിഭാഷയായല്ലാതെ ഇംഗ്ലീഷിൽ നേരിട്ട് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ നോവലാണ് ഇത്. മോശമായ ഇംഗ്ലീഷിന്റെയും ഭംഗിയില്ലാത്ത ശൈലിയുടെയും നാട്ടുകാരെപ്പറ്റി കേവലം പ്രാകൃതരെന്ന തെറ്റിദ്ധാരണ യുണ്ടാക്കിയേക്കാവുന്ന ഇതിവൃത്തത്തിന്റെയും പേരിൽ സ്വന്തം നാട്ടിൽ രൂക്ഷമായി വിമർശിക്കപ്പെട്ട 'പാംവൈൻ ഡ്രിങ്കാർഡി'നെ ആദ്യമായി പുകഴ്ത്തിയത് വിഖ്യാത വെൽഷ് കവി ഡിലൻ തോമസ് ആണ്.പിന്നീട് യൂറോപ്പിലെയും അമേരിക്കയിലെയും വായനക്കാരും  നിരൂപകരും ആവേ ശപൂർവം കൊണ്ടാടിയ ഈ കൃതി എ.വി.ഗോപാലകൃഷ്ണൻ 'കള്ളുകുടിയൻ' എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് പരിഭാ ഷപ്പെടുത്തിയിട്ട് 8 വർഷം കഴിഞ്ഞു.കുറേയേറെ പേർ വായിച്ചിരി ക്കാമെങ്കിലും 'കള്ളുകുടിയൻ' സാഹിത്യ പ്രണയികളുടെ ഏതെങ്കിലുമൊരു കൂട്ടായമ ചർച്ചക്കെടുത്തതായി അറിവില്ല.ഒരു തമാശക്കഥയായോ ഗൗരവ പൂർണമായ പരിഗണന അർഹി ക്കാത്ത ഒരു ഫാന്റസിയായോ നൈജീരിയൻ നാടോടിക്കഥാപാരമ്പര്യത്തോട് പൂർണമായ കൂറും വിധേയ ത്വവും പുലർത്തുന്ന ഒരു ആധുനികകാല രചനയായോ മാത്രമേ 'കള്ളുകുടിയൻ' മനസ്സിലാക്കപ്പെട്ടുള്ളൂ എന്നു വേണം കരുതാൻ.ഇരുപതാം നൂറ്റാണ്ടിലെ ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്നെന്ന അംഗീകാരം നേടിക്കഴിഞ്ഞ 'കള്ളുകുടിയ'നെ മലയാളത്തിലെ വായനാലോകം ഇങ്ങനെ അവഗണിച്ചത് നമ്മുടെ നാട്ടിലെ സാഹിത്യവാ യനക്കും നിരൂപണത്തിനും  ചില കടുത്ത പരിമിതികളുണ്ടെന്നതിനുള്ള കൃത്യമായ തെളിവാണ്.
'കള്ളുകുടിയ'ന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ധ്വനികളത്രയും മുഴുവൻ വായനക്കാരും ആദ്യവായനയിൽ തന്നെ പിടിച്ചെടുക്കുമെന്നോ അവരുടെ ഭാഗത്തു നിന്ന് അതിനു വേണ്ടിയുള്ള താൽപര്യപൂർണമായ ശ്രമം ഉണ്ടാകുമെന്നു പോലുമോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.എന്നാൽ യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും തുഴകളാൽ നിയന്ത്രി ക്കപ്പെടാതെ,ഒരു ലക്ഷ്യസ്ഥാനത്തേക്കുമല്ലാതെ ഒഴുകിപ്പോവുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയുള്ള ഈ വിചിത്രമായ കഥയെ അർത്ഥത്തിന്റെ/അർത്ഥങ്ങളുടെ ഏതെങ്കിലുമൊക്കെ കടവുകളിലേക്ക് വലിച്ചടുപ്പിക്കാതെ തന്നെ ഇഷ്ടപ്പെടാൻ പലർക്കും കഴിയേണ്ടതായിരുന്നു.അതെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 'കള്ളുകുടിയൻ' നമ്മുടെ സാഹിത്യചർച്ചകളുടെ പൊതുപരിസരത്തുനിന്ന് പാടേ അകറ്റി നിർത്തപ്പെടുമായിരുന്നില്ല.
                                      ഭാഷ ഒരു  സമരമാർഗം
The Palm-Wine Drinkard  ഭാഷയെ ഒരു സമരമാർഗമായി സ്വീകരിച്ച കൃതി യാണെന്ന് കൃതിയുടെ പേരിലൂടെ തന്നെ വെളിപ്പെടുത്തിക്കൊണ്ടാണ്  അമോസ് ടുട്ടുവോള ആരംഭിച്ചിരിക്കുന്നത്. 'ഇംഗ്ലീഷിലെ ശരിയായ പദം drunkard എന്ന് ആയിക്കൊള്ളട്ടെ.നൈജീരിയയിലെ സാധാരണക്കാരന്റെ ഇംഗ്ലീഷിൽ അത് drinkard ആണ്.നിങ്ങൾക്ക് വേണമെങ്കിൽ അതിനെ അംഗീകരിക്കാം.ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല.എന്റെ ഇംഗ്ലീഷ് ഇതാണ് എന്ന പ്രഖ്യാപനം തന്നെയാണ് ടുട്ടുവോള തന്റെ പുസ്തകത്തിന് നൽകി യിരിക്കുന്ന  പേരിൽ ഉള്ളത്. 'The Palm-Wine Drinkard'  എന്ന ശീർഷകത്തിൽ മാത്രമല്ല ആഖ്യാനത്തിലും ഭാഷയുടെ തലത്തിൽ അദ്ദേഹം ഈ സ്വാതന്ത്ര്യം കൂസലില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. ഡിലൻ തോമസ് 'young English'  എന്നു വിശേഷിപ്പിച്ച ടുട്ടുവോളയുടെ ഇംഗ്ലീഷിന് ചെറുപ്പത്തിന്റെ ഭംഗിയും കുസൃതിയും കൂസലില്ലായ്മയുമെല്ലാം വേണ്ടുവോളമുണ്ടെന്ന് ലോകമെമ്പാടുമുള്ള വായനക്കാരും നിരൂപകരും ദശകങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നോവലു കളിലൊന്നായി ' The Palm-Wine Drinkard'   അംഗീകൃതമാവുകയും ചെയ്തു.
 'പാം വൈൻ ഡ്രിങ്കാർഡി'ലേത് അവിദഗ്ധമായ ഇംഗ്‌ളീഷോ പൊട്ടിപ്പൊളിഞ്ഞ ഇംഗ്ലീഷോ അല്ല തെക്കുപടിഞ്ഞാറൻ നൈജീരിയിലെ പ്രധാനഭാഷയായ യോറുബായുടെ  പ്രകടമായ സ്വാധീനമുള്ള 'യോറുബാ ഇംഗ്ലീഷാ'ണെന്നും അതിന് പ്രത്യേകമായൊരു താളവും ആന്തരിക യുക്തിയും ഉണ്ടെന്നും മനസ്സിലാക്കാൻ വിഷമമില്ല.  യോറുബായിലെ വാമൊഴിക്കഥകളുടെ വഴിയിലൂടെയാണ് നോവലിന്റെ ആഖ്യാനമെന്നതും എളുപ്പത്തിൽ തിരിച്ചറിയാം.നൈജീരിയൻ ജനമനസ്സിനെയും ആഫ്രിക്കൻ കഥാഖ്യാന പാരമ്പര്യത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതിന് പ്രയോജനപ്പെടുന്ന കൃതികളിൽ പ്രഥമസ്ഥാനം തന്നെയാണ് 'ദി പാംവൈൻ ഡ്രിങ്കാർഡി'ന് ഉള്ളത്.
 നോവലിന്റെ ആരംഭം ഇങ്ങനെയാണ്. 'I was a palm-wine drinkard since I was a boy of ten years of age. I had no other work more than to drink palm-wine in my life ' (പത്ത് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾതന്നെ ഞാനൊരു കള്ളുകുടിയനായിരുന്നു.പനങ്കള്ളു കുടിക്കുകയല്ലാതെ മറ്റൊരു പണിയും എനിക്ക് ജീവിതത്തിൽ ഇല്ലായിരുന്നു. –- പരി: എ.വി.ഗോപാലകൃഷ്ണൻ)
ഇനി നോവലിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഏതാനും വാക്യങ്ങൾ നോക്കുക:
'By and by, this lady followed the Skull to his house, and the house was a hole which was under the ground. When they reached there both of them entered the hole. But there were only Skulls living in that hole. At the same time that they entered the hole, he tied a single Cowrie on the neck of this lady with a kind of rope, after that, he gave her a large frog on which she sat as a stool, then he gave a whistle to a Skull of his kind to keep watch on this lady whenever she wanted to run away. Because the Skull knew already that the lady would attempt to run away from the hole. Then he went to the backyard to where his family were staying in the daytime till night. '   ( ഈ സ്ത്രീ തലയോട്ടിയെ അയാളുടെ വീട്ടിലേക്ക് പിന്തുടർന്നു.അയാളുടെ വീട് ഭൂമിക്കടിയിലുള്ള ഓട്ടയായിരുന്നു.അവിടെ എത്തിച്ചേർന്നപ്പോൾ രണ്ടുപേരും ഓട്ടയ്ക്കകത്തേക്ക് കടന്നു.എന്നാൽ ആ ഓട്ടക്കുള്ളിൽ ജീവിക്കുന്നത് തലയോട്ടികൾ മാത്രമാണ്.ആ ഓട്ടയ്ക്കത്ത് കടന്ന ഉടനെ തന്നെ അയാൾ ഒരു കവടിയെടുത്ത് കയറുപോലൊരു സാധനം കൊണ്ട് അവളുടെ കഴുത്തിൽ കെട്ടി.വലിയൊരു തവളയെ അവൾക്ക് കൊടുത്തു.അതിനു മുകളിൽ അത് ഒരു സ്റ്റൂളെന്ന മട്ടിൽ അവളിരുന്നു.ഇവൾ ഓടിപ്പോകുന്നുണ്ടോ എന്ന് നോക്കുന്നതിനായി കാവൽ നിൽക്കാൻ ഇതേ പോലൊരു തലയോട്ടിക്ക് ചൂളം കൊടുത്തു.ഈ ഗുഹയിൽ നിന്നും ഈ സ്ത്രീ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമെന്ന് തലയോട്ടിക്കറിയാമായിരുന്നു.രാത്രിയാകുന്നതുവരെ,പകൽ മുഴുവനും അയാളുടെ കുടുംബം കഴിച്ചു കൂട്ടുന്ന പരിയമ്പറത്തേക്ക് അയാൾ പോയി.-( പരി:എ.വി.ഗോപാലകൃഷ്ണൻ )
 ടുട്ടുവോളയുടെ ഭാഷാരീതിയും നോവലിലെ ആഖ്യാനത്തിന്റെ സ്വഭാവവും മനസ്സിലാക്കാൻ ഇത്രയും മതിയാകുമെന്ന് കരുതുന്നു.
ഇതിവൃത്തം
'കള്ളുകുടിയ'നിലെ ആഖ്യാതാവ് ഒരു സമ്പന്നന്റെ മകനായിരുന്നു.തന്റെ എട്ട് മക്കളിൽ മൂത്തവനായ ഇയാൾക്ക് കുടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ അച്ഛൻ മകനു വേണ്ടി ഒരു കള്ളു ചെത്തുകാരനെ ഏർപ്പാടാക്കി.ഈ ചെത്തുകാരൻ ഒരു ദിവസം പനയിൽ നിന്ന് താഴെ വീണ് മരിച്ചു.പനങ്കള്ള് കിട്ടാതെ വലഞ്ഞ ആഖ്യാതാവ് മരിച്ചുപോയ ചെത്തുകാരനെ അന്വേഷിച്ച് പുറപ്പെടുന്നു.അതി ദീർഘമായ തന്റെ യാത്രക്കിടയിൽ അയാൾ ഭ്രമാത്മകം എന്നു മാത്രം പറയാൻ പറ്റുന്ന പല പല അത്ഭുത സംഭവങ്ങളിലൂടെയും കടന്നു പോവുന്നു.ഏതൊക്കെയോ അലൗകിക ജീവികൾ,ജീവനുള്ളവയെ പോലെ പെരുമാറുന്ന അചേതന വസ്തുക്കൾ,വിചിത്ര പ്രകൃതികളായ രാജാക്കന്മാർ അങ്ങനെ പലരെയും അയാൾ കണ്ടുമുട്ടുന്നു,മരണത്തെ പിടിച്ചു കെട്ടുന്നതും സ്വന്തം മരണത്തെ വിൽക്കുന്നതും ഉൾപ്പെടെയുള്ള പല അത്ഭുതങ്ങളും അയാൾ  പ്രവർത്തിക്കുന്നു.ഒടുവിൽ ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ ശേഷിയുള്ള ഒരു മുട്ട അയാൾക്ക് കിട്ടുന്നു. ആ മുട്ട അയാൾ ആവശ്യപ്പെട്ടതനസരിച്ച് അനേകമനേകം പേർക്ക് തിന്നാനും കുടിക്കാനും വേണ്ടത് ഉണ്ടാക്കുന്നു.അങ്ങനെ അയാൾ തന്റെ നഗരത്തിലെ ഏറ്റവും വലിയ മനുഷ്യനായി മാറുന്നു.വേണ്ടത്ര തിന്നുകയും കുടിക്കുകയും ചെയ്ത് സന്തോഷവാന്മാരായ ആളുകൾ കളിക്കാനും മല്ലയുദ്ധം നടത്താനും തുടങ്ങുന്നു. അവരുടെ ബഹളത്തിനിടയിൽ മുട്ട പൊട്ടിപ്പോവുന്നു.രണ്ടായി പിളർന്ന മുട്ട കഥാനായകൻ ഒട്ടിച്ചു വെച്ചെങ്കിലും തുടർന്നങ്ങോട്ട് ആ മുട്ട ഒന്നും തന്നെ ഉണ്ടാക്കിയില്ല.മൂന്നു ദിവസം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആളുകൾ കാത്തുനിന്നു.പിന്നെ അയാളെ കുറ്റപ്പെടുത്തിക്കൊണ്ട് അവർ ഓരോരുത്തരായി സ്ഥലം വിട്ടു.
ആളുകളെല്ലാം ഒഴിഞ്ഞുപോയി കുറച്ചു ദിവസം കഴിഞ്ഞ് നായകൻ വീണ്ടും മുട്ടയോട് ആഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു.എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പത്ത് ലക്ഷം ചമ്മട്ടികളാണ് മുട്ട ഉണ്ടാക്കിയത്.ചമ്മട്ടികളെല്ലാം തിരിച്ചെടുക്കാൻ അയാൾ മുട്ടയോട് ആവശ്യപ്പെടുകയും മുട്ട അത് അനുസരിക്കുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞ് നായകൻ രാജാവിന്റെ അടുത്ത് പോയി എല്ലാ ജനങ്ങളോടും മുമ്പത്തെപ്പോലെ തന്നെ തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു.തനിക്ക് ആദ്യത്തെ അത്ഭുതമുട്ട തന്ന തന്റെ കള്ളുചെത്തുകാരൻ പൊട്ടിപ്പോയ മുട്ടയേക്കാൾ കൂടുതൽ ശക്തിയുള്ള മറ്റൊരു മുട്ട കൊടുത്തയച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഇതു കേട്ട് ആളുകളെല്ലാം തന്റെ വീട്ടിൽ ഓടിക്കൂടിയപ്പോൾ അയാൾ മുട്ടയെടുത്ത് അവരുടെ നടുവിൽ വെച്ചു.മുട്ട പത്ത്  ലക്ഷം ചമ്മട്ടിയുണ്ടാക്കി ആളുകളെ അടിക്കാൻ തുടങ്ങി. ആളുകൾ കൂടെ കൊണ്ടു വന്ന കുട്ടികളെയും വയസ്സന്മാരെയും ഒപ്പം കൂട്ടണമെന്നു പോലും ഓർക്കാതെ ഓടി രക്ഷപ്പെടാൻ തുടങ്ങി. രാജാക്കന്മാർക്കും അവരുടെ സേവകന്മാർക്കുമെല്ലാം അടി കിട്ടി. പലരും മരിച്ചു. ഒരു മണിക്കൂറിനകം നായകന്റെ വീടിനു മുന്നിൽ ഒരുത്തനും ഇല്ലെന്നായി.
എല്ലാവരും ഓടിപ്പോയെന്നു കണ്ടപ്പോൾ ചമ്മട്ടികൾ ഒരു സ്ഥലത്ത് ഒത്തുകൂടി വീണ്ടും മുട്ടയായി മാറുകയും ഉടൻ തന്നെ ആ മുട്ട അപ്രത്യ ക്ഷമാവുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങൾ കൊടും ക്ഷാമത്തി ന്റെതായിരുന്നു.അത് ഭീകരമായി തുടർന്നപ്പോൾ നായകൻ മരിക്കാതെ ബാക്കി വന്ന വയസ്സന്മാരെയെല്ലാം വിളിച്ചു കൂട്ടി ഒരു ബലി നടത്തി.പിന്നെ സ്വർഗത്തിൽ വെച്ച് ബലി നടത്താൻ രാജാവിന്റെ അടിമകളിലൊരാളെ അങ്ങോട്ടേക്കയച്ചു.അയാൾ സ്വർഗത്തിൽ പോയി സ്വർഗത്തിനുള്ള ബലി കൊടുത്ത് തിരിയെ ഭൂമിയിലേക്കുള്ള വഴി പകുതി പിന്നിടുന്നതിനു മുമ്പുതന്നെ പെരുമഴ പെയ്തു തുടങ്ങി.അടിമ പട്ടണത്തിൽ തിരിച്ചെ ത്തിയപ്പോൾ ആരും തന്നെ അവനെ  വീട്ടിൽ കയറാൻ അനുവദിച്ചി ല്ല.ബലിവസ്തുക്കൾ സ്വർഗത്തിലേക്ക് കൊണ്ടു പോയതു പോലെ അവൻ തങ്ങളെയും സ്വർഗത്തിലേക്ക് കൊണ്ടുപോയ്ക്കളയുമെന്ന് അവരെല്ലാം ഭയപ്പെട്ടു.
'യഥാക്രമം മൂന്നുമാസം മഴപെയ്തപ്പോൾ ഭക്ഷ്യക്ഷാമം ഇല്ലാതായി' എന്ന വാക്യത്തോടെയാണ് കള്ളുകുടിയൻ അവസാനിക്കുന്നത്.
'കള്ളുകുടിയ'ന്റെ സന്ദേശം
'പാംവൈൻ ഡ്രിങ്കാർഡി'ന്റെ ഇതിവൃത്തത്തെ നമ്മുടെ സാമാന്യ ബോധ ത്തിനും യുക്തിക്കും കീഴ്‌പ്പെടുത്തി നിർത്തി ആ കൃതിയിലെ സംഭവങ്ങളെ വ്യാഖ്യാനിച്ച് അർത്ഥഗ്രഹണം സാധിക്കാമെന്നു കരതുന്നത് വിഡ്ഡിത്തമാണ്. ഈ  നോവലിനെ വേണമെങ്കിൽ  ഭ്രമകല്പനകളുടെ ആഘോഷം മാത്രമായി ക്കണ്ട് ആസ്വദിക്കാം.ആ മട്ടിൽ  കഥകൾ കേട്ടുരസിച്ചിരുന്ന ഒരു പ്രാചീന ഫോക് മനസ്സ് ഇന്നും നമ്മുടെ മനസ്സിന്റെ ഭാഗം തന്നെയാ ണ്.പക്ഷേ,അതി സങ്കീർണമായി അനുഭവപ്പെട്ടതും ദുർഗ്രഹമെന്ന് പരക്കെ ആക്ഷേപിക്ക പ്പെട്ടതുമായ കൃതികളെപ്പോലും സൂക്ഷ്മവായനയിലൂടെ മനസ്സിലാക്കുകയും അവയിൽ ഒളിച്ചുവെക്കപ്പെട്ടതെന്ന് പറയാവുന്ന അർത്ഥത്തിന്റെ പല സാധ്യ തകളും കണ്ടെടുക്കുകയും ചെയ്തതിന്റെ അനുഭവ പരിചയമുള്ള പുതിയകാല വായനക്കാർക്ക് 'കള്ളുകുടിയ'നെ അനേകം കെട്ടുകഥകളുടെ ക്രമരഹി തമായ ഒരു സമാഹാരം മാത്രമായി കണ്ട് തൃപ്തിപ്പെടാനാവില്ല.
യോറുബാ വിശ്വാസങ്ങളിലും ഫോക്‌ലോറിലും ആഴത്തിൽ വേരുകളുള്ള ഒരു കൃതിയാണ് കള്ളുകുടിയൻ.ആഖ്യാനത്തിൽ അമോസ് ടുട്ടുവോള പ്രയോജനപ്പെടുത്തിയിരിക്കുന്നത് തനിക്ക് അതിപരിചിതമായ യോറുബാ ഫോക്കഥകളുടെ ഘടന തന്നെയാണ്.നാടോടിയായ കഥാകഥ നശൈലി ക്കൊപ്പം  അദ്ദേഹം ജീവിതമൂല്യങ്ങളെ കുറിച്ചുള്ള ,അല്ലെങ്കിൽ ജീവിതത്തിൽ മനുഷ്യൻ പാലിക്കേണ്ടുന്ന മിതത്വത്തെ കുറിച്ചുള്ള യോറുബാ വംശത്തിന്റെ വിശ്വാസപ്രമാണത്തിലും ഊന്നുന്നുണ്ട്. ധാർമിക മൂല്യങ്ങൾ കൈവിടുമ്പോൾ ജീവിതമെന്ന പ്രക്രിയ തന്നെ അപകടത്തിലാവുമെന്നത് യോറുബാ വംശക്കാരുടെ അടിയുറച്ച വിശ്വാസമാണ്.ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ, ആഡംബരങ്ങളിലും കേവലസുഖങ്ങളിലും, മനുഷ്യർ അത്യധികം ആസക്തരായിത്തീരുമ്പോൾ സംഗതികൾ ആകെ താറുമാറാകും.കള്ളുകുടിയന്റെ മനസ്സ് സുഖാന്വേഷണത്തിനുള്ള അടക്കവയ്യാത്ത വെമ്പലൊഴിച്ച് മറ്റൊന്നും പ്രവർത്തിക്കാത്ത ഇടമാണ്.അവിടെ ഉത്തരവാദിത്വബോധമോ ധാർമികതയിൽ ഊന്നുന്ന ഒരു ജീവിതശൈലി സ്വീകരിക്കണമെന്ന തോന്നലോ,ആദർശങ്ങളോ ,ആഴമേറിയ വികാരങ്ങൾ പോലുമോ ഇല്ല.അപ്പപ്പോൾ മുന്നിൽ വന്നു പെടുന്നതെന്തോ അതിന്റെ പിന്നാലെ വീണ്ടുവിചാരമില്ലാതെ പോവുക മാത്രമേ അയാൾ ചെയ്യുന്നുള്ളൂ.അയാൾക്ക് മാത്രമല്ല അയാളുടെ സുഹൃത്തുക്കൾക്കും ചുറ്റിലുമുള്ളവർക്കും വഴിയിൽ അയാൾ കണ്ടുമുട്ടുന്നവർക്കും ശരിയായ ആത്മബോധമോ ധർമസംശയങ്ങളോ ഇല്ല.അവനവന്റെ അപ്പപ്പോഴത്തെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന ചിന്തയേ അവർക്കുള്ളൂ.ആരോടും കടപ്പാടില്ലാത്ത,സ്‌നേഹമോ നന്ദിയോ ഇല്ലാത്ത ആളുകളാണവർ.എല്ലാം നൽകുന്ന മുട്ട ഒന്നും നൽകുന്നില്ലെന്നു കണ്ടപ്പോൾ ആ മുട്ട നൽകിയ ആഹാരവസ്തുക്കൾ ആവോളം ഭക്ഷിച്ച് മതികെട്ട് ആനന്ദിച്ചവർ തന്നെ മുട്ടയുടെ ഉടമയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്.തങ്ങൾക്കു വേണ്ടി സ്വർഗത്തിൽ പോയി ബലികർമം ചെയ്തു വന്ന അടിമയെ സ്വന്തം വീട്ടിലേക്ക് സ്വീകരിക്കാൻ അവരാരും തയ്യാറാവുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം അയാളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു.സ്വന്തം കാര്യം സാധിച്ചുകിട്ടിക്കഴിഞ്ഞാൽ അതിനു വേണ്ടി പാടുപെട്ടവനെപ്പോലും അവർക്കു വേണ്ട.ലോകമെമ്പാടും ഇത്തരത്തിലുള്ള ബുദ്ധിശൂന്യരും കൃതഘ്‌നരുമായ സുഖാന്വേഷികൾ നിറഞ്ഞിരിക്കുന്ന കാലമാണിത്.ഈ കാലത്തെ അത് രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കൃത്യമായി അടയാളപ്പെടുത്തി വെച്ചിരിക്കുകയാണ് 'കള്ളുകുടിയനി'ൽ അമോസ് ടുട്ടുവോള .ധാർമികതയിൽ ഊന്നിനിന്നുകൊണ്ട് പാശ്ചാത്യ ഉപഭോഗസംസ്‌കാരത്തെ വ്യാഖ്യനിച്ച കൃതിയെന്ന നിലയിൽ വായിക്കാവുന്നതാണ് 'കള്ളുകുടിയൻ' എന്ന ചിനുവാ അച്ചബേയുടെ അഭിപ്രായവും ആഫ്രിക്കൻ ജനതയുടെ സാംസ്‌കാരിക മൃത്യുവിനെ പ്രതിരോധിക്കാനുള്ള കഠിന ശ്രമമാണ് അമോസ് ടുട്ടുവോാള ചെയിരിക്കുന്നത് എന്ന പാട്രിക് കോം ഹൊഗാന്റെ നിരീക്ഷണവും ( PATRICK COLM HOGAN  -Understanding  'The Palm-Wine Drinkard') വെറും ഭംഗിവാക്കുകളല്ല. പുത്തൻ നാഗരികത ഉൽപാദിപ്പിച്ച അന്തമറ്റ ഉപഭോഗാസക്തിയെ  വീണ്ടുവിചാരമില്ലാതെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി തങ്ങളുടെതായ എല്ലാറ്റിനെയും ഉപേക്ഷിച്ച് ഭ്രമാത്മകവും ഭ്രാന്തവുമായ ജീവിതത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ മനോവ്യാപാരങ്ങളെയും ചെയ്തികളെയും പുരാവൃത്തങ്ങളുടെയും നാടോടിക്കഥകളുടെയും രൂപത്തിലേക്ക് പരിവർത്തിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന അസാധാരണമായൊരു സാഹിത്യസൃഷ്ടിയാണ് അമോസ് ടുട്ടുവോളയുടെ ഈ നോവൽ.





No comments:

Post a Comment